Showing posts with label Parenting. Show all posts
Showing posts with label Parenting. Show all posts

സംസാരകലയും കുട്ടികളുടെ വ്യക്തിത്വ വികസനവും

മാനവരാശിക്കു മാത്രമുളള അതുല്യവും സങ്കീര്‍ണ്ണവുമായ ഒരു കഴിവാണ് സംസാരം. ഇത് അമ്മയും അച്ഛനും തമ്മിലും അധ്യാപകനും  വിദ്യാര്‍ത്ഥിയും തമ്മിലും ഡോക്ടറും രോഗിയും തമ്മിലും കുട്ടിയും രക്ഷകര്‍ത്താവും തമ്മിലും ആകാം. വിചാരിക്കുന്നതിനേക്കാള്‍ ഏറെ ശക്തമാണ് ആശയവിനിമയം. സംസാര ശേഷി നഷ്ടമാകുമ്പോള്‍ മാത്രമേ അതിന്റെ ശക്തി നമുക്ക് ഗ്രഹിക്കാനാകൂ. ശരീരത്തിന് ആഹാരം എന്നപോലെ മനസ്സിന്റെ സന്തുലിതാവസ്ഥയും നിലനിര്‍ത്താന്‍ സംഭാഷണം അത്യന്താപേക്ഷിതമാണ്. നമ്മുടെ ചിന്തകള്‍, വികാരങ്ങള്‍, ആഗ്രഹങ്ങള്‍ ഉദ്ദേശങ്ങള്‍ തുടങ്ങിയവ സംസാരത്തിലൂടെയാണ് വെളിപ്പെടുന്നത്. ഒരുദിവസം മുഴുവന്‍ സംസാരിക്കാതെ നമ്മള്‍ ഇരിക്കുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. അത് അനിര്‍വചനീയമാണ്. ഡാനിയല്‍ വെബ്സ്റ്റര്‍ ഇപ്രകാരം പറയുന്നു. ഒന്നൊഴികെ എന്റെ എല്ലാ സ്വത്തുക്കളും എടുത്തു മാറ്റുകയാണെങ്കില്‍ ഞാന്‍ ആവശ്യപ്പെടുന്നത് ആശയവിനിമയത്തിന്റെ ശക്തി ആയിരിക്കും. കാരണം അതുമൂലം മറ്റെല്ലാം നേടാന്‍ എനിക്കാകും.

സാധാരണ ഒരു വ്യക്തി 860 ദശലക്ഷം വാക്കുകളാണ് ജീവിതകാലത്ത് ഉപയോഗിക്കുന്നത്. ഇതെല്ലാം ഒറ്റയടിക്ക് തലയില്‍ നിക്ഷേപിക്കപ്പെടുന്നതല്ല. വര്‍ഷങ്ങള്‍കൊണ്ടു നമ്മുടെ തലച്ചോറില്‍ രൂപപെട്ടു വരുന്ന പ്രക്രിയയാണ്. സാങ്കേതികമായി ഇതിനെ മാനസിക നിഘണ്ടു എന്നു വിളിക്കാം.വാക്കുകള്‍ സ്വരൂപിക്കപ്പെടുമ്പോള്‍ ചിലത് കൂടുതലായി ഉപയോഗിക്കപ്പെടുന്നു. ചിലത് അപൂര്‍വ്വമായി മാത്രവും. വേറെ ചിലത് അപ്രത്യക്ഷമാവുകയും ചെയ്യും.
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ അത് ആശയവിനിമയം നടത്തുന്നത് കരച്ചിലിലൂടെയാണ്. വിശക്കുമ്പോഴും വേദനിക്കുമ്പോഴും വിരസത അനുഭവിക്കുമ്പോഴും കരച്ചില്‍ മാത്രം. കാലക്രമേണ പല ആവശ്യങ്ങള്‍ക്ക് പലതരം കരച്ചില്‍ രൂപപ്പെട്ടു വരും. അമ്മയ്ക്ക് ഇത് പെട്ടെന്നു മനസ്സിലാകും. വളരും തോറും ബ, മ തുടങ്ങിയ ശബ്ദങ്ങളായും പിന്നിട് അക്ഷരങ്ങളായും ഇത് വഴി മാറും. ക്രമേണ കൂടുതല്‍ വാക്കുകള്‍ പഠിക്കുകയും വാചകങ്ങളില്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. നിരവധി ജൈവഘടകങ്ങളോടൊപ്പം പരിസ്ഥിതിയും ഭാഷയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിക്കുന്നു. സംഭാഷണത്തിന് അനുയോജ്യമായ ഒരന്തരീക്ഷം കുട്ടികളുടെ സംസാരശേഷിക്ക് ഏറെ  പ്രയോജനപ്പെടുന്നു. മാതാപിതാക്കളാണ് എപ്പോഴും അവരുടെ മാതൃക. എന്തു പറയണം എങ്ങനെ പറയണം എന്നതിന്റെ പൊരുള്‍ അവരില്‍ നിന്നാണ് കുട്ടികള്‍ക്ക് ലഭിക്കുക.
ഇന്നത്തെ ലോകം സംസാര ഭാഷയില്‍ നിന്ന് ക്രമേണ സാങ്കേതിക ആശയവിനിമയത്തിലേക്ക് വഴി മാറുകയാണ്. അണുകുടുംബവും ജോലിയുള്ള മാതാപിതാക്കളും കുട്ടികള്‍ക്ക് മറ്റൊരു പരിസരം കൈമാറുന്നു. കുട്ടികള്‍ പലപ്പോഴും ആയമാരുടെ മേല്‍നോട്ടത്തില്‍ ടെലിവിഷനു മുമ്പില്‍ അഭയം പ്രാപിക്കേണ്ടി വരുന്നു. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള അവസരങ്ങള്‍ കുറയുന്നു. ദിവസേനയുള്ള കാര്യങ്ങള്‍ പങ്കു വയ്ക്കുവാന്‍ കുടുംബങ്ങളില്‍ സാധ്യത വിരളമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയം ഉച്ചാരണ ശുദ്ധിയേയും വ്യാകരണ നിയമങ്ങളേയും പദസമ്പത്തിനെയും ഇല്ലാതാക്കുന്നു. ഓണ്‍ലൈന്‍ സന്ദേശങ്ങളും സംഭാഷണങ്ങളുമാണ് ഇന്ന് അധികവും. മുന്‍കാലങ്ങളില്‍ മുത്തച്ഛന്‍മാരും മുത്തശ്ശിമാരുമടങ്ങുന്ന കൂട്ടുകുടുംബം ഭാഷയും സംസാര ശേഷിയും വളര്‍ത്തുന്നതിന് ഏറെ സഹായകകരമായിരുന്നു.

സംസാരഭാഷയുടെ നഷ്ടം ഭാവി വികസനത്തിന് ഏറ്റവും വലിയ ഒരു വെല്ലുവിളിയാണ്. സംഭാഷണത്തിന് അവസരം ഇല്ലെങ്കില്‍ കുട്ടികള്‍ ഏകാന്തതയിലേക്ക് തള്ളപ്പെടും. വിനോദത്തിന് അവര്‍ മറ്റുപാധികള്‍ അന്വേക്ഷിക്കും. സംസാര ഭാഷ സായത്തമാക്കുന്നതില്‍ വളരെയേറെ കാലതാമസമുണ്ടാകുകയും അവരുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ വളര്‍ച്ചയില്‍ വിഘാതം സ്യഷ്ടിക്കുകയും ചെയ്യുന്നു.
ഒന്നിച്ചിരിക്കാനും സമയം ചെലവഴിക്കാനുമുള്ള അവസരങ്ങള്‍ കുറയുന്നു. തന്മൂലം വാക്ചാതുരിയുടെ സൗന്ദര്യവും നഷ്ടപ്പെടുന്നു. ഈ സിദ്ധി വഴുതി പോകുന്നതു കണ്ട് ശാന്തമായിരിക്കാനാണോ നമ്മുടെ ഉദ്ദേശ്യം? അതോ ഇത് വീണ്ടെടുക്കുവാന്‍ നമുക്ക് എന്തെങ്കിലും ചെയ്യാനാകുമോ?
സാധാരണ സംസാര ഭാഷയുടെ വികസനത്തിന് സഹായിക്കുന്ന ഘടകങ്ങളും കുട്ടികളുടെ ഭാഷാ വൈദഗ്ദ്ധ്യവും
ഒരു കുട്ടിയുടെ വ്യക്തിത്വ വികാസത്തില്‍ സഹായിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഭാഷാ പരിജ്ഞാനം. ഭാഷയുടെ സ്വഭാവിക വൈദഗ്ദ്ധ്യം കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അപരിചിതരോടും ആശയവിനിമയം നടത്താന്‍ കുട്ടികളെ സഹായിക്കുന്നു.
ഭാഷയുടെ വികാസത്തിന് സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതില്‍ പ്രധാനമായ ഒന്നാണ് ശരിയായ ഘടനകളുടെ ആവശ്യം. സംസാരത്തിന് ആവശ്യമായ അവയവങ്ങളാണ് ചുണ്ട്, നാവ്, താടിയെല്ല്, അണ്ണാക്ക്, കണ്ഠനാളം, ശ്വാസനാളം എന്നിവ. ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ അപചയം പിറവിയിലോ അതിനു ശേഷമോ ഉണ്ടാവുകയാണെങ്കില്‍ ഭാഷാ നൈപുണിയെ അത് ബാധിക്കുന്നതാണ്. ചുണ്ട് അണ്ണാക്ക്, നാവ്, പല്ല് തുടങ്ങിയവയുടെ പോരായ്മകള്‍ ഭാഷാ പ്രയോഗത്തിന് വിഘാതം സൃഷ്ടിക്കും. വിഭജിതമായ ചുണ്ട്, തകരാറിലായ അണ്ണാക്ക് തുടങ്ങിയവ പ,മ,ബ് തുടങ്ങിയ ചുണ്ടുകൊണ്ടുച്ചരിക്കുന്ന അക്ഷരങ്ങളും സ,ഷ, ച തുടങ്ങിയ അണ്ണാക്കുകൊണ്ടുച്ചരിക്കുന്ന സ്വരങ്ങളും ഉച്ചരിക്കുന്നതിന് തടസ്സം സൃഷ്ടിക്കും. ഉച്ചാരണം ശരിക്കും നടക്കാതെ വരുമ്പോള്‍ ഭാഷ വികലമായി പോവും. നാവ് ഉയര്‍ത്താനാവാതെ വരുമ്പോഴും അത് ഉച്ചാരണത്തെ സാരമായി ബാധിക്കും.
ശരിയായ അവയവഘടനയോടൊപ്പം തലച്ചോറിന്റെ വളര്‍ച്ചയും ഒരു പ്രധാനപ്പെട്ട കാര്യമാണ്. തലച്ചോറിന്റെ വികസനത്തിന് എന്തെങ്കിലും വിഘാതമുണ്ടായാല്‍ സംസാരത്തെയും ശ്രവണശക്തിയെയും അത് ബാധിക്കുകയും ഭാഷാവൈദഗ്ദ്ധ്യത്തിന് വിഘാതം നേരിടുകയും ചെയ്യും. വീഴ്ച്ച, അസുഖബാധ, ചുഴലി, റേഡിയേഷന്‍ തുടങ്ങിയ പലകാരണങ്ങളാല്‍ കുട്ടികളില്‍ തലച്ചോറിന്റെ കേടുപാടുകള്‍ ഉണ്ടാകാം. അതിന്റെ ആഴം അനുസരിച്ചായിരിക്കും ഭാഷയുടെ വൈകല്യം നിശ്ചയിക്കപ്പെടുക.
സ്വാഭാവിക ശ്രവണശേഷിയും ഭാഷാ പരിജ്ഞാനത്തിന് പ്രധാനപ്പെട്ട ഘടകമാണ്. സ്വന്തം ചുറ്റുപാടില്‍ കേള്‍ക്കുന്ന ശബ്ദങ്ങളും വാക്കുകളുമാണ് കുട്ടികളുടെ സംസാരശേഷിയെ സ്വാധീനിക്കുന്നത്. കേള്‍വിയുടെ കുറവ് പിറവിയിലോ പില്‍ക്കാലത്തോ സംഭവിക്കാം. അത് സംഭാഷണത്തെയും ഉച്ചാരണ ശുദ്ധിയെയും ബാധിക്കും. വിദ്യാഭ്യാസ പ്രക്രിയയിലും സാമൂഹിക ഇടപെടലുകളിലും അത് തടസ്സം സൃഷ്ടിക്കും.

ശരിയായ ആരോഗ്യാവസ്ഥയും ഭാഷാ പഠനത്തില്‍ സുപ്രധാനമാണ്. നിരന്തരമായ പനി, ചുഴലി തുടങ്ങിയ അസുഖങ്ങളും ഭാഷാ നൈപുണിയെ തടസ്സപ്പെടുത്തും. ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടി വരുന്ന കുട്ടികള്‍ക്ക് കളിക്കുന്നതിനും പഠിക്കുന്നതിനും അവസരം നഷ്ടപ്പെടും.അതുപോലെ തന്നെ വൈകാരിക അവസ്ഥകളും പ്രധാനപ്പെട്ട ഒരു സംഗതിയാണ്. മാനസിക സമ്മര്‍ദ്ദം, ആകാംക്ഷ, വിഷാദാവസ്ഥ തുടങ്ങിയ വൈകാരിക പ്രശ്‌നങ്ങള്‍ ഭാഷയെയും സംസാരത്തെയും ബാധിക്കാറുണ്ട്. ചില കുട്ടികള്‍ക്ക് ശബ്ദം നഷ്ടപ്പെടുകയും അല്ലെങ്കില്‍ സംസാരഭാഷാ മുറിഞ്ഞുപോകുന്നതായും കാണാം. ഉച്ചാരണത്തില്‍ വികലതയും കാണപ്പെടും.

ഭാഷാവൈദഗ്ദ്ധ്യം ചിന്താസരണികളുമായും ബന്ധപ്പെട്ടു കിടക്കുന്നു. ചിന്തിക്കുക, ശ്രവിക്കുക, സംവദിക്കുക തുടങ്ങിയവ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് ചിന്താശേഷിയും സംസാരശേഷിയും വളരെ കുറവുള്ളതായി കാണാം.
ഏറ്റവും അനുയോജ്യമായ അന്തരീക്ഷം ഭാഷാ പരിജ്ഞാനത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ആശയവിനിമയത്തിന് കുട്ടികള്‍ക്ക് വളരെയധികം അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. മാതാപിതാക്കളുടെ നിരന്തരമായ ശ്രദ്ധയും താല്‍പര്യവും ഈ കാര്യത്തില്‍ അത്യന്താപേക്ഷിതമാണ്. കുട്ടികളോടൊപ്പം കളിക്കുക, ഗാനങ്ങള്‍ ആലപിക്കുക, കഥകള്‍ പറയുക തുടങ്ങിയ കാര്യങ്ങള്‍ ഏറെ പ്രയോജനം ചെയ്യും. ഭാഷാഭ്യസനത്തിലെ വൈകല്യങ്ങള്‍ വിദ്യാഭ്യാസപരവും സാമൂഹികപരവുമായ വളര്‍ച്ചയില്‍ വിഘാതം സൃഷ്ടിക്കും. മുകളില്‍ സൂചിപ്പിച്ച് ഏതെങ്കിലും അവസ്ഥ എത്രയും പെട്ടന്ന് കണ്ടുപിടിക്കാനായാല്‍ അതിന് പ്രതിവിധി കണ്ടെത്താനും അതുവഴി കുട്ടികളുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കാനും സാധിക്കും. ഭാഷാപരമായ ഏത് വൈകല്യവും മാതാപിതാക്കള്‍ ഒരു വിദഗ്ധന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ആവശ്യമായ ചികിത്സ നേടേണ്ടതുമാണ്.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

അമിത രക്ഷാകര്‍തൃത്വം (Over Parenting )

പുതുയുഗത്തിലെ പുതുപ്രശ്നങ്ങളില്‍ ഒന്നാണിത്. കുട്ടികളുടെ ജീവിതത്തിലെ അതിസൂക്ഷ്മ കാര്യങ്ങളില്‍ പോലും ഇടപെടുക എന്നതാണ് ഈ മാനസിക രോഗാവസ്ഥ ( Micro Managing).

സദാ സമയവും അവര്‍ ശരിയായ തീരുമാനം എടുക്കുന്നുണ്ടോ എന്നു ശ്രദ്ധിച്ചു കൊണ്ടേയിരിക്കല്‍ , ഏതു നേരവും അവരുടെ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളെ പിന്തുടരല്‍ ( hypervigilance), ഒരു തരത്തിലും ഒരബദ്ധവും സംഭവിക്കാത്ത രീതിയില്‍ തീരുമാനങ്ങളെടുക്കാന്‍ പിറകേ നടന്നു കൊണ്ടിരിക്കല്‍ ( overindulgence ) , അമിത സംരക്ഷണം എന്നിവയെ ഒക്കെ കുറിക്കുന്ന പദമാണ് ഓവര്‍ പാരെന്റിംഗ്.

കഴിഞ്ഞ കാലഘട്ടങ്ങള്‍ അവഗണയുടേത് ആണെങ്കില്‍ അതിന്റെ നേരെ ഓപ്പോസിറ്റ് ആയി കാര്യങ്ങള്‍ മാറിപ്പോകുന്ന അവസ്ഥ. ചുരുക്കത്തില്‍ പെരുന്തല്‍ മട്ടലില്‍ ചവിട്ടിയ പോലെ. ഒന്നുകില്‍ ഈ തല പൊങ്ങും, അല്ലെങ്കില്‍ മറ്റേ തല പൊങ്ങും.

ഈയൊരു മാനസികാവസ്ഥയെ മനശ്ശാസ്ത്ര വിദഗ്ദര്‍ വിലയിരുത്തുന്നത് കുട്ടികളുടെ സംരക്ഷണം എന്ന നിലയിലേയല്ല, മറിച്ച്, രക്ഷിതാക്കളുടെ ഉപബോധ മനസ്സിലെ അതിശക്തമായ ആഗ്രഹങ്ങളുടെയും അസ്വസ്ഥതകളുടെയും പ്രകടമായ മനോവൈകല്യമായാണ്.

തങ്ങളുടെ മക്കള്‍ക്ക്‌ തോല്‍വിയും വേദനയും തെറ്റുകളും സംഭവിക്കുന്നത്‌ അത്തരം ആളുകള്‍ക്ക് സഹിക്കാനാവില്ല. അവര്‍ക്കത്‌ കുറ്റബോധം, നാണക്കേട്‌ പോലെയുള്ള Guilty feelings ഉണ്ടാക്കും.

ഒരു പ്രവൃത്തിയുടെ (action) പരിണിതഫലങ്ങളെക്കുറിച്ച് ( consequences) അവര്‍ സദാസമയം ജാഗരൂകരായിരിക്കും. ഒരുദാഹരണം പറയാം.

ഒരു കുട്ടി ഒരു കല്ലെടുത്തു മാമ്പഴത്തിന് എറിഞ്ഞു. അതു മറ്റൊരു കുട്ടിയുടെ കാലില്‍ വന്നു വീണു. ഉടനെ അതൊരു അഖിലലോക മഹാ വിസ്ഫോടനമായി എറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കള്‍ ഉയര്‍ത്തിക്കൊണ്ടു വരും.

അതെങ്ങാലും കണ്ണില്‍ കൊണ്ടിരുന്നെങ്കില്‍ ആരു സമാധാനം പറയും എന്നു കുട്ടിയോട് ചോദിക്കും. ഒരു ചോദ്യമല്ല, ഒരായിരം ചോദ്യങ്ങള്‍.

കഥയുടെ അവസാനം,എടുത്താല്‍ കണ്ണ്, കണ്ണിന്റെ ഓപ്പറേഷന്‍, കണ്ണു മാറ്റല്‍ ശസ്ത്രക്രിയ, കോര്‍ണിയ ട്രാന്‍സ്പ്ലാന്റെഷന്‍, ഗ്ലൂക്കോമ, ഹൈഫീമ ഒക്കെയായി ആ കൊച്ചു കല്ലുവീഴല്‍ മാറിമാറിഞ്ഞിട്ടുണ്ടാവും

ഇത്തരം കുട്ടികള്‍ പിന്നീട് അമിതാശ്രയത്വം ( overly dependent) ഉള്ളവരായിത്തീരുകയാണ് ചെയ്യുന്നത്.

ഒരിക്കല്‍ കൂടെയുള്ള പയ്യനെ മറ്റൊരുത്തന്‍ തല്ലി. ഞങ്ങള്‍ കൂട്ടുകാരെല്ലാം തല്ലിയവനെ തല്ലാന്‍ വട്ടം കൂടിയപ്പോള്‍, തല്ലു കൊണ്ടവന്റെ വക ഒരു റിക്വസ്റ്റ്. ഇപ്പൊ തല്ലണ്ടാ, വീട്ടില്‍ പോയി അമ്മയോട് സമ്മതം വാങ്ങിച്ചിട്ടു നാളെ തല്ലിയാല്‍ പോരേ എന്ന്

ഇതിന്റെ തന്നെ മറ്റൊരു വേര്‍ഷന്‍ ആണ് കുട്ടിയെ ശാസിച്ചതിനു അധ്യാപകരുടെ മേക്കിട്ടു കയറലും. അവരതോടു കൂടി സേഫ് കോര്‍ണറിലേയ്ക്ക് പതിയെ മാറും. കാരണം കുട്ടികളെ തിരുത്തിയാലും ഇല്ലെങ്കിലും അവര്‍ക്ക് ഒരേ ശമ്പളം ലഭിക്കും എന്നതു തന്നെ.

ഇതില്‍ വളരെ രസകരമായ ഒരു വസ്തുത കൂടിയുണ്ട്. ഓടിപ്പറന്നു പ്രേമിച്ചു നടന്നവന്റെ ഭാര്യയുടെ അതേ അവസ്ഥ.

അവള്‍ക്കു നിന്നു തിരിയാന്‍ കഴിയില്ല. കാരണം അവന് എല്ലാ ടെക്നിക്കും അറിയാം. കണ്ണ് ഇടത്തോട്ടു ചരിഞ്ഞാല്‍, തലമുടി വലത്തോട്ടു കാറ്റില്‍ പാറിയാല്‍, എല്ലാം അവന്‍ അളന്നു കളയും.

ഇതേ പോലെ, സകലമാന കുനിഷ്ടു കുരുട്ടു ഗുലുമാലും ഒപ്പിച്ച രക്ഷിതാക്കളുടെ മക്കളാണ് കൂടുതലും ഇതിന്റെ ഇരകള്‍. പിന്നെ വാര്‍ത്താമാധ്യമങ്ങളിലെ പീഡന, ആക്രമണ, ലഹരി, ദുരന്ത വാര്‍ത്തകളുടെ സ്ഥിരം വായനക്കാരുടെ മക്കളും.

ഇങ്ങിനെയുള്ള രക്ഷിതാക്കളും മക്കളും തമ്മില്‍ സദാസമയം ആര്‍ഗ്യുമെന്റുകള്‍ (വാഗ്വാദം) നടക്കും. രക്ഷിതാക്കള്‍ Yes പറയും. മക്കള്‍ No പറയും. മക്കള്‍ തോല്‍ക്കുന്നിടം വരെ അതു തുടരും.

ഇങ്ങിനെ കുന്നുകൂടുന്ന യെസ്സും നോയും പക്ഷേ മക്കളുടെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ അവിടെ കിടക്കും. ഒരു സമയമാകുമ്പോള്‍ അവര്‍ Yes ഉം രക്ഷിതാക്കള്‍ No യും ആകുമെന്ന് ഉറപ്പ്.

ചുരുക്കത്തില്‍ കുട്ടികളുടെ മുടിയിലും ഉടുപ്പിലും ചെരുപ്പിലും നോട്ടത്തിലും സംസാരത്തിലും ഇരിപ്പിലും സൌഹൃദങ്ങളിലും തീറ്റയിലും മിട്ടായിയിലും തുടങ്ങി അവന്‍റെ സകലമാന കാര്യങ്ങളിലും ഇത്തരം രക്ഷിതാക്കള്‍ കയറി നിരങ്ങും.

സദാസമയവും മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യും. ഇങ്ങിനെയുള്ള രക്ഷിതാക്കളുടെ സമ്മേളനം കാണണമെങ്കില്‍ ഏതെങ്കിലും സ്കൂള്‍ കലോത്സവ വേദികളില്‍ പോയാല്‍ മതി.

നന്നായി പാടുന്ന മണ്ണുണ്ണികള്‍, മനോഹരമായി നൃത്തം ചെയ്യുന്ന മന്ദബുദ്ധികള്‍, മത്സരപ്പരീക്ഷകളില്‍ ഒന്നാമതെത്തുന്ന അന്തം കമ്മികള്‍….

ഫലത്തില്‍ ഇത്തരം രക്ഷിതാക്കള്‍ തങ്ങളുടെ മക്കളുടെ ജീവിതപ്പരീക്ഷകളെ നേരിടാനുള്ള പ്രതിരോധം ഇല്ലാതാക്കിക്കളയുകയാണ് ചെയ്യുന്നത്.




Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...