അമേരിക്കയിലെ യെല്ലോസ്‌റ്റോണ്‍ ദേശീയ പാര്‍ക്ക്

1995ലാണ് അമേരിക്കയിലെ യെല്ലോസ്‌റ്റോണ്‍ ദേശീയ പാര്‍ക്കിലേക്ക് 14 ചെന്നായ്ക്കളെ കാനഡയില്‍ നിന്നും എത്തിച്ചത്. 1926ല്‍ ഇവിടുത്തെ ചെന്നായ്ക്കളെല്ലാം വംശനാശം സംഭവിച്ചിരുന്നു. പുതിയ സാഹചര്യത്തോട് പെട്ടെന്നിണങ്ങിയ ചെന്നായ്ക്കള്‍ പെറ്റുപെരുകുക തന്നെ ചെയ്തു. ചെന്നായ്കളുടെ അതിജീവനത്തേക്കാള്‍ അവ യെല്ലോസ്‌റ്റോണ്‍ ദേശീയ പാര്‍ക്കിന്റെ ജൈവവ്യവസ്ഥയെ തന്നെ മാറ്റിമറിച്ചതാണ് പരിസ്ഥിതി ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിക്കളഞ്ഞത്.

തങ്ങള്‍ വനവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ചെന്നായ്കളെ യെല്ലോസ്‌റ്റോണില്‍ വിടുമ്പോള്‍ വന്യജീവി സംരക്ഷകര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാട്ടിലെ ഓരോ ജീവികളും എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവായി ചെന്നായ്ക്കള്‍ വഴിയുണ്ടായ വനവല്‍ക്കരണം. ജൈവവ്യവസ്ഥ മാത്രമല്ല യെല്ലോ സ്‌റ്റോണിലെ നദികള്‍ക്ക് പോലും കാര്യമായ മാറ്റമുണ്ടായി. 14 ചെന്നായ്ക്കള്‍ ഇതെങ്ങനെ സാധിച്ചെടുത്തുവെന്നറിയേണ്ടേ?

മാംസഭുക്കുകളായ ചെന്നായ്കള്‍ തിരിച്ചുവന്നതോടെ യെല്ലോസ്‌റ്റോണിലെ സസ്യഭുക്കുകളുടെ എണ്ണം കുറഞ്ഞു. ചെന്നായ്ക്കള്‍ ജീവനെടുക്കുന്നവരാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇതേ ചെന്നായ്കള്‍ തന്നെ പലതിന്റേയും ജീവിതത്തിനും കാരണമാകുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. 1926ല്‍ ചെന്നായ്കള്‍ ഇല്ലാതായതോടെ മാനുകള്‍ അടക്കമുള്ള സസ്യഭുക്കുകളുടെ എണ്ണം യെല്ലോ സ്‌റ്റോണില്‍ അനിയന്ത്രിതമായി വര്‍ധിച്ചിരുന്നു. ഇത് ഫലത്തില്‍ പരമാവധി പച്ചപ്പ് ഇല്ലാതാക്കുകയാണ് ചെയ്തത്.

ചെന്നായ്കള്‍ തിരിച്ചെത്തിയതോടെ നിരവധി മാനുകള്‍ക്ക് ജീവന്‍ നഷ്ടമായി. ചെന്നായ്കളുടെ ആക്രമണം പതിവായതോടെ മാനുകളും തങ്ങളുടെ രീതികളില്‍ മാറ്റം വരുത്തി. യെല്ലോസ്‌റ്റോണിലെ ചില മേഖലകള്‍ മാനുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി. പ്രത്യേകിച്ചും തുറസായ സമതലങ്ങള്‍. മാനുകളുടെ ഭീഷണി ഇല്ലാതായതോടെ ഇവിടങ്ങളിലെ പച്ചപ്പ് തിരിച്ചുവന്നു. വിത്തുകള്‍ മുളച്ച് ചെടികളും മരങ്ങളുമായി. ചെന്നായ്കള്‍ തിരിച്ചെത്തി ആദ്യ ആറ് വര്‍ഷങ്ങള്‍ കൊണ്ട് തന്നെ യെല്ലോ സ്‌റ്റോണിന് സംഭവിച്ച മാറ്റം അത്ഭുതാവഹമായിരുന്നു.

ഇടതൂര്‍ന്ന മരങ്ങളില്‍ കൂടുതല്‍ പക്ഷികള്‍ ചേക്കേറാനെത്തി. മരങ്ങള്‍ ഉപയോഗിച്ച് നദിക്കു കുറുകെ കൂടുകെട്ടുന്ന ബീവറുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഈ ബീവറുകള്‍ നിര്‍മ്മിക്കുന്ന മരപാലങ്ങള്‍ പലപ്പോഴും ചെറു ഡാമുകളെ പോലെ ഫലമുണ്ടാക്കുന്നവയാണ്. ഇത് മീനുകള്‍ക്കും നദിയിലെ മറ്റു ജീവജാലങ്ങള്‍ക്കും പുതുജീവനേകി. മുയലുകളും എലികളും പ്രദേശത്ത് വര്‍ധിച്ചതോടെ പരുന്തുകളും കീരികളും കുറുക്കന്മാരും എത്തി.

ചെന്നായ്കള്‍ വേട്ടയാടി ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച ഭക്ഷണം പരുന്തുകളും കഴുകന്മാരും കരടികളുമെല്ലാം പങ്കിട്ടെടുത്തു. ചില ചെന്നായ് കുട്ടികളെ കൊന്ന് കരടികളും പ്രകൃതിയുടെ തെരഞ്ഞെടുപ്പില്‍ ഭാഗമായി. പ്രകൃതിയുടെ ഭക്ഷ്യ ശൃംഘല എത്രത്തോളം പരസ്പര ബന്ധിതമാണ് എന്നതിന്റെ വലിയ തെളിവാണ് യെല്ലോ സ്‌റ്റോണിലെ 14 ചെന്നായ്ക്കള്‍ വഴിയുണ്ടായ വനവല്‍ക്കരണം. യെല്ലോസ്‌റ്റോണ്‍ ദേശീയ പാര്‍ക്കിന്റെ ഭൂപ്രകൃതിയെ തന്നെ ഈ ചെന്നായ്കള്‍ മാറ്റി മറിച്ചുകളഞ്ഞു.




Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...